വിദൂരങ്ങളിലെവിടെയോ മാഞ്ഞു പോയ എന്‍റ ബാല്യത്തിനു......

11 January 2015

"സുമ.......മാപ്പ്"

മഴവെള്ളം ഒലിച്ചിറങ്ങുന്ന വിന്‍ഡോ ഗ്ലാസിലൂടെ പുറത്തേക്കു നോക്കി. ചാലക്കുടി എത്താനായി. എയര്‍പോര്‍ട്ടില്‍ നിന്നും തിരിക്കുമ്പോള്‍ തുടങ്ങിയ മഴയാണ്......തോര്‍ച്ചയില്ലാതെ പെയ്യുന്നു. പുറകിലെ സീറ്റിലിരിക്കുന്ന രവിയേട്ടന്‍ വിശേഷങ്ങള്‍ പറയുന്നുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു.

രാവിലെ ഗുരുവയൂര്‍ക്ക് പോകാനായി നില്‍ക്കുമ്പോഴായിരുന്നു, നാല് മണിക്കുള്ള എയര്‍ ഏഷ്യയില്‍ മലേഷ്യയില്‍ നിന്നും എത്തുന്ന രവിയേട്ടനെ വിളിക്കാനായി നെടുമ്പാശ്ശേരിയിലേക്ക് കൂടെ ചെല്ലാന്‍ പറഞ്ഞു സുനിലിന്‍റെ ഫോണ്‍ വന്നത്......പോകുമ്പോള്‍ കൊടുങ്ങല്ലൂര്‍ വഴി പോയി. എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ രവിയേട്ടന്‍ കാത്തു നില്‍ക്കുണ്ടായിരുന്നു. കണ്ടപാടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.....

"എന്താടാ നിനക്ക് കല്യാണമൊന്നും വേണ്ടേ?....നിന്‍റെ പ്രായത്തിലുള്ളവര്‍ക്കെല്ലാം കെട്ടിച്ചയക്കുവനുള്ള .മക്കളായി ......എന്താ നിന്‍റെ പ്ലാന്‍,...?"

"വരട്ടെ.....സമയമാകട്ടെ രവിയേട്ടാ..." ലെഗേജുകള്‍ ഡിക്കിയില്‍ കയറ്റുമ്പോള്‍ ഞാന്‍ രവിയേട്ടനോട് പറഞ്ഞു. രവിയേട്ടന്‍,.... പാവം ഒരുപാട് ക്ഷീണിച്ചിരിക്കുന്നു.....വിട്ടുമാറാത്ത പ്രമേഹം. ചെന്നിഭാഗത്തെ മുടിയിഴകള്‍ക്ക് വെളുപ്പിന്‍റെ വരകള്‍ വീണിരിക്കുന്നു. കുട്ടികാലത്ത് സൈക്കിളില്‍ മുടിവെട്ടിക്കാനും മറ്റും രവിയേട്ടനായിരുന്നു കൊണ്ട് പോകാറ്. അതെല്ലാം കഴിഞ്ഞ് എത്ര വര്‍ഷങ്ങളായി.



"എടാ എനിക്ക് നന്നായി വിശക്കുന്നുണ്ട്.... ഇന്നലെ കഴിച്ചിത്തുള്ളതാണ് വല്ലതും.....ഏതെങ്കിലും നല്ല ഹോട്ടല്‍ കണ്ടാല്‍ നിര്‍ത്ത്....."

"ചാലക്കുടിയില്‍ ഒരു നല്ല ഹോട്ടല്‍ ഉണ്ട് രവിയേട്ടാ....നമുക്കവിടെ കയറാം...." ഡ്രൈവിങ്ങിനിടയില്‍ സുനില്‍ പറഞ്ഞു



ചാലക്കുടി.....സുമയുടെ നാട്!

എത്ര വന്നിരിക്കുന്നു ഞാന്‍ ഇവിടെ....സുമയുടെ കൂടെ......പലപ്പോഴും അവള്‍ അറിയാതെയും....അനിയത്തി മിനിയുടെ കൂട്ടുകാരിയായിരുന്നു അവൾ....മിനിയുടെ കൂടെ പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്. ഓലഞ്ഞാലികിളികള്‍ കലപിലകൂട്ടുന്നതുപോലെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും......നമുക്കൊന്നും മറുപടി പറയാന്‍ അവസരം തരാതെ. നന്നായി പാടുമായിരുനു അവള്‍. പാട്ട് ഒരുപാട് ഇഷ്ട്ടമായിരുന്ന അമ്മ അവളെ കൊണ്ട് പാട്ടുകള്‍ പാടിപ്പിച്ചു. അടുത്ത മുറിയിലിരുന്നു ഞാനത് കേള്‍ക്കും...എനിക്കെന്തോ വല്ലാത്ത ചമ്മലായിരുന്നു അവളുടെ മുന്നിലേക്ക്‌ ചെല്ലാന്‍...അത് പിന്നീട് ഒരിഷ്ട്ടമായി മാറി. സുമ ഡിഗ്രിക്ക് കോളേജില്‍ ചേര്‍ന്നപ്പോള്‍ ആ കോളേജില്‍ തന്നെ ഞാനും ചേര്‍ന്നു. പ്രിഡിഗ്രി ജയിചിരുന്നെങ്കിലും രണ്ടു വര്‍ഷത്തോളം ഒന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന എന്‍റെ വീണ്ടുമുള്ള പഠിക്കാനുള്ള തീരുമാനം വീട്ടില്‍ എല്ലാവരെയും ഒന്നത്ഭുതപ്പെടുത്തി....



കോളേജ് വിടുമ്പോള്‍ സുമ അറിയാതെ അവള്‍ കയറുന്ന ബസില്‍ താനും കയറും. അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ അവളറിയാതെ ഞാനും ഇറങ്ങും....സുമയുടെ വീടിന്റെ പടിവരെ...അവളറിയാതെ. ബസ്റ്റോപ്പില്‍ ഇറങ്ങുന്ന സുമയെ കാത്തു ഒരു കുട്ടിപട്ടാളം കാത്തു നില്‍ക്കുന്നുണ്ടാകും.



"ഹാ... സുമ ചേച്ചി വന്നെ....സുമ ചേച്ചി വന്നെ...." അവര്‍ പിന്നെ സുമയുടെ കയ്യിലിരിക്കുന്ന ബാഗ്‌ തട്ടിപറിക്കാനുള്ള മത്സരമാണ്. ബാഗ്‌ കയ്യില്‍ കിട്ടിയവന്‍ അത് തലയില്‍ വച്ച് സുമച്ചേചിക്കു സിന്ദാബാത് വിളിച്ചു മുന്നില്‍ നടക്കും.....പിന്നാലെ സുമയും ബാക്കിയുള്ളവരും......ഇതെല്ലാം മറഞ്ഞിരുന്നു കണ്ടു ഞാന്‍ ഒരു പാട് ചിരിച്ചിട്ടുണ്ട്.

സുമയുടെ അച്ഛന് ബസ്റ്റോപ്പില്‍ ഒരു കടയുണ്ടായിരുന്നു. അവള്‍ കുട്ടിപട്ടാളവുമായി പോകുന്ന പോക്കില്‍ കടയില്‍ കയറി മിട്ടായി ഭരണിയില്‍ കയ്യിട്ടു ഒരു പിടി വാരിയെടുക്കും.....എന്നിട്ട് കൂടെയുള്ളവര്‍ക്ക് വീതിച്ചു നല്‍കും..ഇതൊരു പതിവായിരുന്നു അവള്‍ക്ക്. ആ പതിവ് ശരിയാകില്ലെന്നു കണ്ട അച്ഛന്‍ പിന്നീട് തന്നെ കടയില്‍ കയറ്റാറില്ലെന്ന് ഒരിക്കല്‍ സുമ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.....



കോളേജിലെ യൂത്ത്ഫെസ്റ്റിവലിന് തിരുവാതിര കളിക്കാനായി സെറ്റുമുണ്ടും മുല്ലപ്പൂവും ചൂടി വന്ന സമയത്താണ് എന്‍റെ ഇഷ്ട്ടം സുമയോട് ആദ്യമായി പറഞ്ഞത്...

അവള്‍ അല്‍പ്പം നിമിഷം എന്‍റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നീട് ഒന്നും മിണ്ടാതെ കൂട്ടുകാരികള്‍ക്കൊപ്പം നടന്നു മറഞ്ഞു.....

അവള്‍ക്കിഷ്ട്ടമായില്ലേ.....മിനിയോട്‌ പറയുമോ അവള്‍......വീട്ടില്‍ അറിഞ്ഞാല്‍.....ശ്ശെ....



പിറ്റേന്ന് കോളേജിലെ ലൈബ്രറിയില്‍ വച്ച് കണ്ടപ്പോള്‍ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

പ്രണയം.....! അതിന്‍റെ മനോഹാരിതയില്‍ എത്തിയ നിമിഷങ്ങള്‍.....



സ്നേഹം കൂടിയത് കൊണ്ടോ എന്തോ എന്ത് ചെറിയ കാര്യത്തിനും പരസ്പരം പിണങ്ങുമായിരുന്നു.....പരസ്പരം കാണാതെ മിണ്ടാതെ പിണങ്ങി കഴിയുന്ന ആ നിമിഷങ്ങള്‍ ഒരു വീര്‍പ്പുമുട്ടലായിരുന്നു....പിന്നീട് ഇണങ്ങുമ്പോള്‍ ഒരിക്കലും പിണങ്ങില്ല എന്ന് ശപഥം ചെയ്യുമെങ്കിലും എന്തെങ്കിലും ഒരു കാരണമുണ്ടായാല്‍ വീടും വഴക്കിട്ടു മിണ്ടാതെ നടക്കും. ശരിക്കും പറഞ്ഞാല്‍ ഒരു സ്വാര്‍ഥതയായിരുന്നു എനിക്കവളോട്...ആ സ്വാര്‍ഥത തന്നെയാണ് എനിക്കവളെ നഷ്ട്ടപ്പെടുതിയതും. ഒരിക്കല്‍ ബി.എ. ലിറ്ററേച്ചറിനു പഠിക്കുന്ന മനോജുമായി എന്തോ പറഞ്ഞു പൊട്ടിചിരിക്കുന്ന സുമയെകണ്ട് മനസ്സിന്‍റെ നിയന്ത്രണം വിട്ടു.... വഴക്ക് പറയുന്നതിന് പകരം പിന്നീട് അവളെ കാണുമ്പോള്‍ ഒഴിഞ്ഞു മാറി നടക്കാന്‍ തുടങ്ങി...അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇനിയും പിടിച്ചു നില്‍ക്കാനാവാതെ അവളുടെ മുന്നിലെത്തി..... ക്ലാസ് മുറിയില്‍ ഏകയായി മുന്നിലെ ഡെസ്ക്കില്‍ തല ചായ്ച്ചു കിടക്കുകയായിരുന്നു അവള്‍.



ശബ്ദം കേട്ട് അവള്‍ തല ഉയര്‍ത്തി എന്നെ നോക്കി. കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു. കവിളുകള്‍ അടിയേറ്റതുപോലെ തിണര്‍ത്തു കിടക്കുന്നു. തല തിരിച്ചു അവള്‍ എന്നെ നോക്കി സാവധാനം പുറത്തു പെയ്യുന്ന മഴയിലേക്ക്‌ തല തിരിച്ചു.



"സുമാ...ഞാന്‍..."

".........."

"എന്തെങ്കിലുമൊന്നു പറ സുമ....."

"എനിക്കൊന്നും പറയാനില്ല......ഇനി എനിക്ക് വയ്യ....ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ.....ഇനി ഇത് എന്‍റെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല....എന്നെ കുറിച്ച് എന്‍റെ അച്ഛന് ഒരു പാട് മോഹങ്ങളുണ്ട്....ഇയാളുടെ ഈ സ്വഭാവം എന്‍റെ പഠിപ്പിനെ ബാധിക്കുകയാണ്. വീട്ടില്‍ പോലും പഴയതുപോലെ എനിക്ക് പെരുമാറാന്‍ കഴിയുന്നില്ല......എന്‍റെ മാറ്റം കണ്ടു അച്ഛന് ഒരുപാട് വിഷമമായി.....ഒടുവില്‍ ദേഷ്യം വന്നു ജീവിതത്തില്‍ ആദ്യമായി എന്നെ തല്ലി.......ഇനി ഒന്നും വേണ്ട....നമ്മള്‍ തമ്മില്‍ ഒന്നും വേണ്ടാ.....ഞാന്‍ പോകാ......"

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കൈകള്‍ കൊണ്ട് തുടച്ചു എഴുന്നേറ്റു പോകുന്ന സുമയെ നോക്കി ഒന്നും മിണ്ടാനാകതെ ഞാന്‍ നിന്നു......

എന്‍റെ സംശയം.....സ്വാര്‍ഥത.......എനിക്കെന്നോടു തന്നെ വെറുപ്പ്‌ തോന്നി....



പിന്നീടൊരിക്കലും സുമയെ നേരിടാന്‍ ധൈര്യം വന്നിട്ടില്ല . അതായിരുന്നു ഞങ്ങളുടെ അവസാന കൂടികാഴ്ച. മിനിയോടുപോലും ഞാന്‍ സുമയെ കുറിച്ച് അന്വേഷിച്ചില്ല. ഡിഗ്രി കഴിഞ്ഞ് ജോലിക്കായി കല്‍ക്കട്ടയിലേക്ക് പോകുമ്പോള്‍ അവളെ കാണണമെന്നുണ്ടായിരുന്നു. അതിനായി അവളുടെ വീട് വരെ വന്നതായിരുന്നു. അവിടെ എത്തിയപ്പോഴാണ് അന്ന് സുമയുടെ വിവാഹ നിശ്ചയമാണെന്നു അറിഞ്ഞത്. ബന്ധത്തിലുള്ള ഒരു പയ്യനായിരുന്നുവത്രേ ചെറുക്കന്‍. തിരിച്ചു ബസ് കയറുമ്പോള്‍ വിങ്ങുകയായിരുന്നു മനസ്സ്.



"ഡാ..... രാജീവെ, എന്ത് പറ്റിയെടാ നിനക്ക്......നീ മൂഡൗട്ടാണല്ലോ.....എന്താ കാര്യം...."?

രവിയേട്ടന്‍ എന്‍റെ ചുമലില്‍ തട്ടി ചോദിച്ചു

"അതെ...ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

.. എന്തു പറ്റി രാജീവേട്ടാ....."?

സുനില്‍ എന്‍റെ കണ്ണില്‍ സംശയത്തോടെ നോക്കി

"ഇല്ല.....ഒന്നുമില്ല....പഴയ എന്തൊക്കെയോ ഓര്‍മ്മകള്‍ വന്നു....'

പുറത്തു കര്‍ക്കിടത്തിലെ മഴ തിമിര്‍ത്തു പെയ്യുന്നു....

ഞങ്ങളുടെ കാര്‍ ചാലക്കുടി വിട്ടു

നെഞ്ചില്‍ എവിടെയൊക്കെയോ ചോര കിനിയുന്നു.....

"സുമ.......മാപ്പ്"

28 July 2011

എന്നോട് മിണ്ടാത്ത ഉണ്ണ്യേട്ടന്


"ടാ.... രതീഷേ, ഉണ്ണിയെ ഒരാഴ്ച്ചയായല്ലൊ കണ്ടിട്ട്" ഫേസ്ബുക്കിലെ ചാറ്റിങ്ങിനിടയില്‍ മിനി രതീഷിന് മെസേജ് വിട്ടു.
"അവനെന്തിങ്കിലും തിരക്കായി കാണും...ഇടക്കുള്ളതാണല്ലൊ ഈ മുങ്ങല്‍"
"എന്നാലും ഒരാഴ്ച്ചയൊന്നും ഉണ്ണിക്ക് നമ്മളെ കാണാതെ ഇരിക്കാന്‍ പറ്റില്ലാടാ.....എന്തിനാണാവോ ഇത്തവണ പിണങ്ങിയിരിക്കുന്നത്....? നീയൊന്ന് ഫോണ്‍ വിളിച്ചു നോക്ക്"
"ഞാന്‍ വിളിച്ചിരുന്നു മിനീ....മൊബൈല്‍ സ്വിച്ചോഫ് ആണ്..."
Break time കഴിഞ്ഞപ്പോള്‍ രതീഷ് സൈന്‍ഔട്ട് ചെയ്തു വെളിയിലേക്ക് ഇറങ്ങി.
50 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ തിളക്കുന്ന ദുബായി നഗരത്തിലെ ഒരു ഫ്ലാറ്റിലിരുന്ന് മിനി ഉണ്ണിയുടെ പ്രൊഫൈലിലേക്ക് കയറി. ഇല്ല....ഒരനക്കവുമില്ല. ഒരാഴ്ച്ചയോളമായി അവിടെ നിശ്ചലമാണ്‌. മിക്ക സമയവും ഫേസ്ബുക്കില്‍ ആക്റ്റീവായ ഉണ്ണിക്കിതെന്തു പറ്റി.....
ഫേസ്ബുക്ക്-ലെ അവരുടെ ഗ്രൂപ്പുകളില്‍ കയറിയിറങ്ങിയെങ്കിലും തനിക്കറിയാവുന്ന ഒരാളും ഓണ്‍ലൈനില്‍ ഇല്ലാത്തതിനാല്‍ മിനി കമ്പ്യൂട്ടര്‍ ഓഫ് ചെയ്‌ത് ബാല്‍ക്കണിയില്‍ പോയി നിന്ന് നഗരത്തിലെ തിരക്കിലേക്ക് നോക്കി.
ദൂരെ ഷെയിക്ക് സായിദ് റോഡിലൂടെ സൈറണ്‍ മുഴക്കി ഒരു ഫയര്‍ എന്‍ജിന്‍ പോകുന്ന ശബ്ദം.
ജോസ് ഡ്യൂട്ടി കഴിഞ്ഞെത്താന്‍ 7 മണിയാകും.
മണിമോള്‍ ഡാണ്‍സ് ക്ലാസിന്‌ പോയിരിക്കുന്നു.
ബിന്ദുചേച്ചി അനിയന്‍റെ കല്യാണമായതിനാല്‍ നാട്ടിലേക്ക്‌ പോയി. അല്ലെങ്കില്‍ ബിന്ദുചേച്ചിക്കു വിളിക്കാമായിരുന്നു.
തനിച്ചിരിക്കുമ്പോള്‍ ഒരാശ്വസമായിരുന്നു ഉണ്ണിയുമായുള്ള ചാറ്റിങ്ങ്. ചാറ്റിങ്ങിനിടയില്‍ പല വിഷയങ്ങളും കടന്നു വരും. കഥയും കവിതകളും നാട്ടിലെ വിശേഷങ്ങളും നാട്ടിലെ വിഷേഷങ്ങളും...അങ്ങനെ പലതും.....ശരിക്കും പറഞ്ഞാല്‍ സഹോദരന്‍മാര്‍ ഇല്ലാത്ത തനിക്ക് ഒരു സഹോദരനായിരുന്നു ഉണ്ണി. ഉണ്ണി വഴിയാണ്‌ രതീഷിനെ പരിചയമായത്‌. ഉണ്ണി ഗുരുവായൂരും രതീഷ് കോഴിക്കോടും. രതീഷ്‌ ഇവിടെ ഷാര്‍ജയില്‍ എത്തിയിട്ട് 4 വര്‍ഷം കഴിഞ്ഞത്രെ. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ജോസിനോട് പറഞ്ഞിട്ടുണ്ട് രണ്ടു പേരെ കുറിച്ചും. നാട്ടില്‍ പോയാല്‍ പാലയൂര്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ഉണ്ണിയെ കാണാന്‍ പോകണം. പാലയൂരടുത്താണത്രെ ഗുരുവായൂര്‌.
മിനി ഫേസ്‌ബുക്ക് വീണ്ടും ഓപ്പണ്‍ ചെയ്തു. രതീഷിന്‍റെ ഒരു മസേജ് വന്നു കിടപ്പുണ്ട്.
"ഉണ്ണിക്ക് മസേജ് വിട്ടിട്ടുണ്ട്"
മിനി ഉണ്ണിയുടെ പ്രൊഫൈലില്‍ കയറി വോളില്‍ കുറിച്ചിട്ടു-
"എന്നോട് മിണ്ടാത്ത ഉണ്ണ്യേട്ടന്‌"
ഒരു വര്‍ഷം മുമ്പാണ്‌ തനിക്ക് ഉണ്ണിയുടെ ഫ്രണ്‍ഡ് റിക്വസ്റ്റ് വന്നത്
ഉണ്ണിയുടെ മറ്റൊരു പ്രൊഫൈലില്‍ നിന്ന്‌....കുഞ്ഞുണ്ണിമാഷ്, ഇതായിരുന്നു ആ പ്രൊഫൈല്‍. ആ പേര്‌ കണ്ടപ്പോള്‍ താന്‍ പെട്ടന്ന് സ്വീകരിച്ചു.
ഒരു "hai" -ല്‍ തുടങ്ങി. പിന്നീട് മണിക്കൂറോളം നീണ്ട ചാറ്റിങ്ങുകള്‍.. ഇതിനിടയില്‍ രതീഷും ബിന്ദുചേച്ചിയും അഞ്ചുവും സന്ദീപും കടന്നു വന്നു....എല്ലാവരുമായി ഒരു ആത്മബന്ധം വളരുകയായിരുന്നു. പലനാടുകളിലാണെങ്കിലും ഒരേ വീട്ടില്‍ കഴിയുന്ന പ്രതീതി. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ പരസ്പരം കൈമാറി. കോളേജ് തുറന്നതില്‍ പിന്നെ സന്ദീപും അഞ്ചുവും ഒഴിവു ദിവസങ്ങളില്‍ മാത്രമെ ഓണ്‍ ലൈനില്‍ വരാറുള്ളു. രതീഷ് ഡ്യൂട്ടിക്കിടയിലുള്ള ബ്രേക്കിനിടയില്‍ മസേജ് വിടും. ഓണ്‍ ലൈനില്‍ മിക്കപ്പോഴും ഉണ്ണിയും ബിന്ദുചേച്ചിയും ഉണ്ടായിരിക്കും. വൈകുന്നേരമായാല്‍ എല്ലാവരും ഒത്തു ചേരും ഗ്രൂപ്പ് ചാറ്റിങ്ങില്‍. പരസ്പരം കളിയാക്കിയും തമാശകള്‍ പറഞ്ഞും. നേരം പോകുന്നത് അറിയില്ല. മനസ്സിലെ വിഷമങ്ങള്‍ മറക്കുന്നതും. ഒരു ദിവസം പരസ്പരം കണ്ടില്ലെങ്കില്‍ എല്ലാവര്‍ക്കും വിഷമമാകും.
ഉണ്ണിക്ക് എന്തു പറ്റി.....!
മിനി, ഉണ്ണി തനിക്ക് ടാഗ് ചെയ്ത ചിത്രങ്ങളും കവിതകളും കഥകളും വെറുതെ ഓപ്പണ്‍ ചെയ്‌തു നോക്കി.
ഉണ്ണി ആദ്യമൊന്നും താന്‍ ആരാണെന്ന് വെലിപ്പെടുത്തിയിരുന്നില്ല. 'കുഞ്ഞുണ്ണിമാഷ്' എന്ന മൂടുപടത്തില്‍ മറഞ്ഞു നിന്നു. എല്ലാവരും പരസ്പരം അടുത്തപ്പോല്‍ പരസ്പരം വിവരങ്ങള്‍ കൈമാറിയപ്പോള്‍ തന്‍റെ യഥാര്‍ത്ഥ പ്രൊഫൈലില്‍ നിന്നും ഉണ്ണി എല്ലാവര്‍ക്കും ഫ്രഡ്റിക്വസ്റ്റ് വിടുകയായിരുന്നു
കുഞ്ഞുണ്ണി എന്ന പ്രൊഫൈല്‍ തമാശക്ക് ഓപ്പണ്‍ ചെയ്തതാണത്രെ. കണ്ണില്‍ കണ്ട എല്ലാവര്‍ക്കും ഫ്രഡ്റിക്വസ്റ്റ് വിട്ടു. അതിലൊന്ന് തനിക്കും.
മിനി നെറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉണ്ണിയുടെ മൊബൈലിലേക്ക് വിളിച്ചു.
"The number you have dialed either switched off or out of coverage area. please try after sometime"

പലപ്പോഴും ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഉണ്ണിയുമായി വഴക്കിട്ടിട്ടുണ്ട്. ഒന്നു രണ്ടു പ്രാവശ്യം തന്നെ ഫേസ്ബുക്കില്‍ ബ്ലോക്ക്ചെയ്യുകപ്പോലും ഉണ്ടായി. അന്ന് രതീഷ് ഇടപ്പെട്ടാണ്‌ തങ്ങളുടെ പിണക്കം തീര്‍ത്തത്. ഇത്തവണ പിണങ്ങിയത് എന്തിനാണാവോ....? ബിന്ദുചേച്ചി നാട്ടിലെത്തിയാല്‍ ഉണ്ണിക്ക്‌ വിളിക്കുമെന്ന്‌ പറഞ്ഞിരുന്നു. ചേച്ചി, ഉണ്ണിക്ക്‌ വിളിച്ചിരിക്കുമോ? ചേച്ചിക്ക് വിളിച്ചു നോക്കാന്‍ തന്‍റെ കയ്യില്‍ നമ്പറുമില്ല. ഉണ്ണിയുടെ അനിയന്‌ ഒന്ന്‌ മസേജ് വിട്ടു നോക്കിയാലോ....
തന്നെ കുറിച്ച് അനിയനോട് പറഞ്ഞിട്ടുണ്ടെന്ന് മുമ്പ് ഉണ്ണി പറഞ്ഞിരുന്നു
മിനി ഉണ്ണിയുടെ ഫ്രണ്ട് ലിസ്റ്റില്‍ കയറി.
ഹരി.....ഇതു തന്നെയല്ലെ ഉണ്ണിയുടെ അനിയന്‍....
അതെ, ഉണ്ണിയുടെ അതേ ഛായ.
"ഹരി, ഞാന്‍ ഉണ്ണിയുടെ ഫ്രണ്ട് ആണ്‌. ഒരാഴ്ച്ചയായി ഉണ്ണിയെ കുറിച്ച് ഒരു വിവരവുമില്ല. ഈ മസേജ് കാണുകയാണെങ്കില്‍ ഉണ്ണിയോട് ഓണ്‍ലയിനില്‍ വരാനോ എനിക്ക് ഒന്ന്‌ മസേജ് അയക്കാനോ പറയാമോ"
"മമ്മീ... ചോറ് തായോ മമ്മീ...."
ഡാന്‍സ് ക്ലാസ്‌ കഴിഞ്ഞെത്തിയ മണിമോള്‍ വിശന്നപ്പോള്‍ ബഹളം വച്ചു തുടങ്ങി. കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു മിനി മണിമോള്‍ക്ക് ചോറ് കൊടുക്കാനായി കിച്ചനില്‍ കയറി.
മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടാണ്‌ മിനി കണ്ണു തുറന്നത്.
നാട്ടില്‍ നിന്നാണല്ലോ....
"ഹലോ..."
"മിനി....ഇതു ഞാനാ...ബിന്ദു"
"എന്താ ചേച്ചി ഒരു വിവരവുമില്ലാലോ....നാട്ടിലെത്തിയപ്പോള്‍ ഞങ്ങളെ എല്ലാവരെയും മറന്നോ...."
"ഇല്ല മോളേ....ഞാന്‍ കല്യാണത്തിന്‍റെ തിരക്കില്‍ പെട്ടു. അതു കൊണ്ടാ ആര്‍ക്കും വിളിക്കാത്തെ. എന്താ പുതിയ വിശേഷം. ജോസും മണിമോളും എന്തു പറയുന്നു. ഓണ്‍ലൈനില്‍ എല്ലാവരും വരാറില്ലേ...."
എല്ലാവര്‍ക്കും സുഖം ചേച്ചീ....നമ്മുടെ ഉണ്ണിയെ കുറിച്ച് ഒരാഴ്ച്ചയായി ഒരു വിവരവുമില്ല....'
"മിനീ, ഞാന്‍ അവന്‍ തന്ന നമ്പറിലേക്ക് വിളിച്ചു നോക്കിയിരുന്നു.... സ്വിച്ചോഫ് ആണ്‌. എന്താ അവന്‍ വീണ്ടും പിണങ്ങിയോ...?"
"ഇല്ല ചേച്ചീ...."
"ശരി മോളേ.....ഞാന്‍ പിന്നീട് വിളിക്കാം....ഏട്ടന്‍ വിളിക്കുന്നു...."
"O.K. ചേച്ചീ...."
മണിമോള്‍ നല്ല ഉറക്കത്തിലാണ്‌...ജോസ് വരാറായി
മിനി കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി.
ഫേസ്ബുക്ക് തുറന്നപ്പോള്‍ ഒരു മസേജ് കിടക്കുന്നു.
ഹരിയുടേതാണ്‌
"ഉണ്ണ്യേട്ടന്‍ മരിച്ചു....ഇന്നലെ സഞ്ജയനമായിരുന്നു"

14 January 2011

ഒരിക്കല്‍. . . . .



എല്‍ബൊ ക്രച്ചസിന്‍മേല്‍ ഊന്നി കാടുപിടിച്ച പള്ളികാട്ടിലേക്ക് കയറി. സിയാറത്ത് ചെയ്യാന്‍വരുന്നവരുടെ കാല്‍പാദമേറ്റ് ഉറച്ച നടവഴിയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന കറുകപുല്ലിന്‍റേയും തൊട്ടാവാടിയുടെയും ഇടയില്‍ മീസാന്‍കല്ലുകള്‍ കഴിഞ്ഞുപോയ കാലങ്ങളുടെ കഥകള്‍ നിശ്ശബ്ദ്ദമായി പേറുന്ന പ്രതീകങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു.

"അതാണിവിടുത്തെ ഏറ്റവും പഴയ ഖബര്‍..." ഖബര്‍സഥാനിലേക്ക് കയറുന്ന ഭാഗത്തെ മീസാന്‍കല്ല് ചൂണ്ടി കലാം പറഞ്ഞു. കാല പഴക്കം കൊണ്ടാവണം ആ കല്ലിന്‍റെ അരികെല്ലാം തേഞ്ഞുപോയതുപോലെയിരിക്കുന്നു. പൊന്തകാടുകള്‍ക്കിടയില്‍ നിന്നും ചീവിടുകളുടെ കരച്ചില്‍.

പള്ളിയുടെ അടുത്തുള്ള വീവുത്താടെ വീട്ടില്‍ നിന്ന് വാങ്ങിയ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ഞങ്ങള്‍ പതുക്കെ മുന്നോട്ട് നീങ്ങി. പനിച്ചോത്തിന്‍റെ മുള്ളുകള്‍ ഉടുക്കി ഉടുത്തിരിക്കുന്ന മുണ്ട് ആരോ പിന്നോട്ട് വലിക്കുന്നതു പോലെ. മുള്ളുകള്‍ക്കിടയില്‍ നിന്നും തുണി വേര്‍പ്പെടുത്തി നിവര്‍ന്നപ്പോള്‍ ഹക്കീം അവന്‍റെ ഉപ്പാടെ ഖബറിങ്ങല്‍ക്ക് എത്തിയിരിക്കുന്നു. ഇരുട്ടിലേക്ക് ടോര്‍ച്ചടിച്ച് കലാം പരിചയമുള്ളവരുടെ ഖബറുകള്‍ കാട്ടി തന്നു.
"എവിടെയാട അസറൂന്‍റേത്.........?"

"അതപ്രത്താ"

ഹക്കീമിന്‍റെ അടുത്തെത്തിയപ്പോള്‍ ഉപ്പാക്ക് സലാം ചൊല്ലാന്‍ അവന്‍ പറഞ്ഞു.

"നോക്കിക്കൊ സലാം ചൊല്യാ ഇല അനങ്ങണത്...!" ഖബറിന്‍റെ തലക്കല്‍ വച്ചിട്ടുള്ള മൈലാഞ്ചി ചെടിയില്‍ നോക്കി ഹക്കീം ഞങ്ങളോട് പറഞ്ഞു. റഷ്യയിലെ ത്വര്‍സ്റ്റേറ്റ് മെഡിക്കല്‍ അക്കാഡമിയില്‍ നിന്ന് ബിരുദം നേടിയ ഒരു ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ കൗതകമാണ്‌ തോന്നിയത്. മൂകമായി സലാം പറയുമ്പോള്‍ നെറ്റിയുടെ ഇരുവശവും മുടി കയറി, തടിച്ച ശരീരപ്രകൃതിയുള്ള പരീത്‌മൂത്താപ്പടെ രൂപമായിരുന്നു മനസ്സില്‍. ഉപ്പാടെ രണ്ടാമത്തെ ജേഷ്ട്ടന്‍ പരീത്ഹാജി........
ആ നാട്ടുവെളിച്ചത്തില്‍ ഇരുണ്ട മൈലാഞ്ചിയിലകള്‍ കാറ്റത്ത് പതുക്കെ ഇളകി...... ദുഅക്കിടയിലുള്ള ആ കനത്ത നിശ്ശബ്ദത, ഒരു കാലത്ത് ശബ്ദകോലാഹങ്ങള്‍ക്കിടയില്‍ തിരക്കിട്ട് ജീവിച്ചിരുന്ന ഒരു പറ്റം ആളുകളുടെ മങ്ങിയ ചിത്രങ്ങള്‍ സ്മൃതിയില്‍ വെളുത്ത രൂപങ്ങളായി കോറിയിട്ടു.............
മുടി മുഴുവനായി വടിച്ചു കളഞ്ഞ തലയില്‍ വെള്ളഷാള്‍ ‍കൊണ്ടുള്ള തലക്കെട്ടും വെള്ളഷര്‍ട്ടും മടക്കികുത്തിയ വെള്ളമുണ്ടും ധരിച്ച് മുമ്പോട്ട് മടക്കി പിടിച്ച കൈതണ്ടയുടെ ഇടയില്‍ പൂവന്‍പഴത്തിന്‍റെ പൊതിയുമായീ, വഴിയില്‍ കാണുന്നവരോടെല്ലാം കളിതമാശകള്‍ പറഞ്ഞു ധൃതിയില്‍ നടന്നു നീങ്ങുന്ന ആലിക്ക.....യാത്രകള്‍ ഒരുപാട് ഇഷ്ട്ടപെട്ടിരുന്ന മനുഷ്യന്‍. യൗവനകാലത്ത് കൊളമ്പില്‍ പോയി അധ്വാനിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ആണ്‍മക്കള്‍ കാലമായപ്പോള്‍, നാട്ടില്‍ തിരികെ വന്ന് അവര്‍ വാങ്ങികൂട്ടിയ ഭൂസ്വത്തുക്കള്‍ നോക്കി നടത്തി. തൃശ്ശൂരും പാലക്കാടും മറ്റുമുള്ള മക്കളുടെ വീടുകളിലേക്കുള്ള യാത്രകളീലായിരിക്കും മിക്കപ്പോഴും. ഈ യാത്രകളില്‍ തന്‍റെ അരയില്‍ കെട്ടിയിട്ടുള്ള അരപട്ടയില്‍ നിന്നും ധാരാളാം പണം പോക്കറ്റടിച്ചു പോയിട്ടുണ്ടത്രെ. വര്‍ഷങ്ങ‍‍ള്‍ക്ക് മുമ്പ് പേര്‍ഷ്യയിലേക്ക് യാത്രതിരിച്ച് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മനസ്സ് മാറി തിരികെ നാട്ടിലെക്ക് വണ്ടി കയറിയ ചരിത്രമുണ്ട് ഇദ്ദേഹത്തിന്‌. "ന്താ ന്‍റെ കുട്ട്യേ" എന്ന് പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ചിരുന്ന ഒരു പാവം മനുഷ്യന്‍.

കണ്ണീലെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്ന നിലം തമിഴരെകൊണ്ട് പണിയെടുപ്പിക്കുന്ന കാര്യം പറഞ്ഞ്, ഭക്ഷണം കഴിക്കുന്ന കെട്ടിയവന്‍റെ അടുത്ത് പോയി വക്കാണം കൂടുന്ന, നാട്ടിലെ വറുതി കാലത്ത് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും 'പൈക്കനേന്‍' വിളമ്പി ഒരുപാട് പേരുടെ വിശപ്പ് മാറ്റിയ ഐഷകുട്ടിയുമ്മ. കുട്ടികളുടെ ശീലക്കേട് മാറ്റാന്‍ മോന്തി സമയങ്ങളില്‍ മന്ത്രിചൂതിപ്പിക്കാന്‍ ഉപ്പുമായെത്തുന്ന ആ നാട്ടിലെ സ്ത്രീകള്‍ക്ക് ഇവര്‍ ഐസുട്ത്തയായിരുന്നു.
"കെബിഭായ് ഇതാണ്‌ ബാബുക്കാടെ ഖബര്‍......" ഒരുപാട് മീസാന്‍ കല്ലുകള്‍ക്കിടയിലേക്ക് ടോര്‍ച്ചടിച്ച് കലാം എനിക്ക് കാട്ടി തന്നു. ബാബുക്ക........ഒരുപക്ഷെ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സമൂഹത്തിന്‍റെ ഉന്നത നിലയില്‍ എത്തേണ്ടിയിരുന്ന ആള്‍......ഇപ്പോള്‍ ഇവിടെ തനിച്ച് ആരോരുമില്ലാതെ.....! ദുബായ് ഡിഫന്‍സില്‍ വാറന്‍റ് ഓഫീസറായിരുന്ന, ലഹരിയുടെ പിടിയില്‍ അമര്‍ന്ന് ഉയരങ്ങളിലേക്കുള്ള പാതയുടെ ഇടയില്‍ വച്ച് തളര്‍ന്നു വീണ ഒട്ടേറെ കഴിവും സാമര്‍ത്ഥ്യവും ഉണ്ടായിരുന്ന ബാബുക്ക.....
പരുമൂത്താപ്പാടെ ഖബറിങ്ങല്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ ഹക്കീമിന്‍റെ മുഖം മ്ലാനമായിരുന്നു. പടിഞ്ഞാറ്, തെക്ക് വടക്കായി ഒഴുകുന്ന കനോലി കനാലിന്‍റെ കരയിലൂടെ നടന്നു നീങ്ങി മറഞ്ഞ് പോയി ഒടുവില്‍ കള്ളലാഞ്ചി കയറി "പേര്‍ഷ്യയില്‍" എത്തിയെന്ന വിവരത്തിന്‌ കത്തിട്ട് ഉമ്മാടെ ആധി മാറ്റിയ ഈ ദേശത്തെ ആദ്യത്തെ പ്രവാസിയായ പരീത്. ഉയര്‍ച്ചയും താഴ്ച്ചയും വളരെ പെട്ടന്നായിരുന്നു എല്ലാവരും ഹാജ്യേര്‌ എന്ന് വിളിക്കുന്ന പരീതിന്‌. അങ്ങനെ ഒരു പിടി ചിത്രങ്ങള്‍......
"പുതുവീട്ടില്‍ അഷറഫ്" ടോര്‍ച്ചിന്‍റെ വെളീച്ചത്തില്‍ വാര്‍പ്പിന്‍റെ മീസാന്‍ കല്ലില്‍ ആ പേര്‌വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ വീണ്ടും ഒരു സര്‍പ്പത്തിന്‍റെ പത്തിപോലെ ഉയര്‍ന്നു വന്നു. കെബിഭായെ എന്ന് വിളിച്ച് അടുത്ത് വന്നിരുന്ന് വിശേഷങ്ങള്‍ പറയുന്ന അഷറഫ്. ജിമ്മില്‍ പോയി ചെറുതായി പൊന്തിയ സ്വന്തം മാറിടത്തില്‍ കൈപത്തികൊണ്ട് പതുക്കെ അടിച്ച് ഉറപ്പ് നോക്കുന്ന ചുരുണ്ട മുടിയുള്ള, ഞങ്ങള്‍ 'വെള്ള അസറു' എന്ന് വിളിക്കുന്ന ആ ഇരുപത്തിമൂന്നുകാരന്‍.....

ഒടുവില്‍ ആ പള്ളികാട്ടില്‍ നിന്നും ഇറങ്ങി വീവുത്താടെ ടോര്‍ച്ച് മടക്കി കൊടുത്ത് മടങ്ങുമ്പോള്‍ പള്ളിയുടെ കിഴക്ക് ഭാഗത്തുള്ള വീടിന്‍റെ പൂമുഖത്തിരിക്കുന്ന ആത്തിക്കാത്താനെ കണ്ടു.


*********************************

കാറിലിരുന്ന് ഏകാദശിയുടെ തിരക്കിലേക്ക് നോക്കി. ഹക്കീം കരിമ്പിന്‍റെ വില ചോദിച്ച് ഒരു കള്ളിമുണ്ടുകാരന്‍റെ അടുത്ത് നില്‍ക്കുന്നു. ഉത്സവത്തിമിര്‍പ്പില്‍ ചെത്തിനടക്കുന്ന യുവത്വങ്ങള്‍. വെയിറ്റടിക്കാന്‍ പോയി ഇറുകിയ ടീഷര്‍ട്ടുകള്‍ക്കിടയില്‍ ഷേപ്പ് വരുത്തിയ ബോഡിയുമായി ഇന്നിന്‍റെ തലമുറകള്‍ ഉയര്‍ന്ന മാറിടങ്ങളില്‍ ‍കൈപത്തികൊണ്ട് ഉറപ്പ്‌ നോക്കുന്നു. ടോര്‍ച്ചിന്‍റെ മങ്ങിയ വെളിച്ചത്തില്‍ തെളിയുന്ന മീസാന്‍കല്ല്.....

പുതുവീട്ടില്‍ അഷറഫ്
ജനനം . . . . . . . . . .



വേലിക്കിടയിലൂടെ കാണുന്ന പൂമുഖം. മരിച്ച മകന്‌ ഖത്തം ഓതുന്ന ആത്തിക്കാത്ത......




11 January 2011

എനിക്കു വന്ന ഒരെഴുത്ത്

1183 മീനം 1,
ഇന്ദീവരം;

ഗുരുവായൂര്‍
ഭൂതമേ......

ഒരു ടിപ്പിക്കെല്‍ വീകേയെന്‍ സിറ്റുവേഷന്‍;
വരി വരിയായി നീങ്ങികൊണ്ടിരിക്കുന്ന
കാളവണ്ടികളെ നോക്കി:-
'ദ്വിതീയാക്ഷര പ്രാസത്തില്‍ നീങ്ങുന്ന പോത്തും വണ്ടികള്‍......'
* * *

ഇംഗ്ലീഷറിയാത്ത ഒരു മലയാള സംവിധായകന്‍ ദേശീയപുരസ്‌കാരത്തിനായി ചരടുവലി നടത്താന്‍ ഡല്‍‍ഹിയിലെ ടാജില്‍ റൂമെടുത്തു. വിവരമറിഞ്ഞ ഒരു പത്രക്കാരി ഒരു ഇന്‍റര്‍വ്യൂ തരപ്പെടുത്തുന്നു. സംവിധായകന്‍ രണ്ട്‌ ഗ്ലാസ് റം നീറ്റായടിച്ച്‌കട്ടിലേല്‍ കേറി പനി നടിച്ച്‌ കിടക്കുന്നു.

പത്രകാരി: സര്‍ മത്‌സ്യം പ്രമേയമാക്കി സിനിമയെടുക്കാന്‍ കാരണം?
സംവി: മത്‌സ്യം...മീന്‍...തീം...മാഡം...ഹാ..ഹാ..ഹാ......


പത്രക്കാരി: ഏതൊക്കെയാണ്‌ അടുത്ത സംരംഭങ്ങള്‍?
സംവി: വെള്ളിത്തിര...രണ്ട്‌ കളികള്‍...6:30, 9:30...
പത്രകാരി: അവാര്‍ഡുകളെപ്പറ്റി എന്താണ്‌ അഭിപ്രായം?
സംവി: അവാര്‍ഡ്‌; ഹും. മാഡം...ആര്‍ക്കുവേണം....
പത്രക്കാരി അഭിമുഖസംഭാഷണം അവസാനിപ്പിച്ചതായി ഭാവിച്ച്‌ പേന അടച്ചുവയ്‌ക്കുന്നു. പിറ്റേന്നത്തെ പത്രത്തില്‍.... "ഒരു വിറകുവെട്ടുകാരനെ അനുസ്‌മരിപ്പിക്കുന്ന രൂപഭാവങ്ങളുള്ള ഇദ്ദേഹം ഒരു അല്‌പഭാഷിയും ഒരു ജീനിയസ്സിന്‍റെ എല്ലാ ലക്ഷണങ്ങളോടുകൂടിയവനുമാണ്‌. സര്‍ക്കാര്‍ അവാര്‍ഡ്‌ അദ്ദേഹത്തിന്‌ പുല്ലു വിലയാണ്‌, അതു കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്‌ പ്രശ്‌നമില്ലെന്നും പറയുന്നു...."


കേന്ദ്ര സാംസ്കാരിക മന്ത്രി പുംഗവനും ജൂറി ബോര്‍ഡ്‌ ചെയര്‍മാനും ഈ വാര്‍ത്ത കാണുന്നു.... "....അവാര്‍ഡ്‌ കമ്മറ്റിയെ അവഹേളിക്കാന്‍ മാത്രം ആയോ?........അഹങ്കാരി!...." ഒട്ടും ആലോചിക്കാതെ അടുത്ത ഡയലോഗ്‌- "കൊടവനവാര്‍ഡ്"...


* * * *

ആനക്കര എന്നൊരു സ്ഥലമുണ്ട്. എ. വി. കുട്ടിമാളു അമ്മ; ക്യാപ്‌റ്റന്‍ ലക്ഷ്മി; മൃണാളിനി സാരാഭായ്‌; അമ്മുസ്വാമി നാഥന്‍; സുഭാഷിണി അലി;.........തുടങ്ങിയവരുടെ നാട്‌. മടിച്ചില്ല വീക്കേയെന്‍ ആനക്കരയെ 'പിടി'യാനക്കരയാക്കി.!


* * * *

ബ്ലഡീ... K ബായ്‌; വീക്കേയെന്‍ വായനയിലാര്‍ന്നു. വിഷയത്തിലേക്ക്‌ കടക്കാന്‍ വല്ലാത്തൊരസ്‌ഖിത. അതാണിത്രനേരോം പൊന്തക്കു ചുറ്റും തല്യേര്‍ന്നത്‌. എന്നാലിനി കാര്യത്തിലേക്ക്‌
സ്‌റ്റുപ്പിഡ്‌...K ബായ്‌; കോളേജവസാനിച്ചു. 3 കൊല്ലത്തെ യാത്ര അവസാനിക്കുന്നു. ഒരു മനുഷ്യന്‌ അത്യാവശം വേണ്ടത്ര ചുറ്റിക്കളികളും അനുഭവങ്ങളും കിട്ടി. കരിയര്‍ തകര്‍ന്നു. From its pink to nowhere. പറഞ്ഞു വച്ച ഡിഗ്രി പാസാവും എന്ന പ്രതീക്ഷപോലും ഇല്ല.
ബ്ലഡീ ഹെല്‍...! ഒടുക്കം മഗല്ലന്‍റെ കപ്പല്‍ യാത്രപോലെ തുടങ്ങിയേടത്ത് തന്നെ യാത്ര അവസാനിക്കുന്നു. എന്തായാലും; ഞാന്‍ ഒന്നാലോചിക്കാന്‍ പോകുന്നു. ഒരു ഫ്ലാഷ്ബാക്ക്‌. കഴിഞ്ഞ 3 കൊല്ലങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന മുഖങ്ങള്‍; സംഭവങ്ങള്‍....മുന്‍കുറിപ്പ്‌: മഴവിതുമ്പി നില്‍ക്കുന്ന ജൂണിലെ ആകാശത്തിനു ചോട്ടിലാണ്‌ ഞാനാദ്യമായി കാമ്പസിനെ കാണുന്നത്‌. ശ്രീകൃഷ്‌ണ..... ഗതകാലസ്‌മരണകളില്‍ മൗനം പേറുന്ന ഇടനാഴികളില്‍..........ശ്ശൊ ഈ ലാലിനെ കൊണ്ടു തോറ്റു.


രമണിമാഷ്: ബയോളജിക്കല്‍ ഫുള്‍ നേം ഈസ് അനന്തന്‍ രമണീ ശ്രീനിവാസയ്യര്‍. അയ്യര്‍ക്ക് എന്നോട് വല്യ സ്നേഹമായിരുന്നു. ആമ്പിള്ളേരില്ല. അതുകൊണ്ടാവാം. ആദ്യദിവസം H.O.D. വകസംഭാഷണത്തില്‍ പുള്ളിക്കാരാന്‍ ഇങ്ങനെ പറഞ്ഞു.

"My dear children, parents and colleagues. One of our family member has lost his father a couple of days back. He is the first boy to take admission in this department's 2005 batch. I request all to get up for a silent prayer and to take part in his grief"

മാഷ് 2007ല്‍ റിട്ടേര്‍ ചെയ്തു. എന്നെ ഉണ്ണി എന്നാണ്‌ വിളിക്ക്യ. എന്‍റെ എല്ലാ തൊട്ടിതരങ്ങള്‍ക്കും മാപ്പു തന്ന് എന്നെ കൊണ്ട് കുമ്പസാരിപ്പിച്ച് - all most everything so far happened in my life, including Aisha's matter. എന്നെ വിശുദ്ധനാക്കാന്‍ ശ്രമിച്ച പ്രിയപ്പെട്ട രമണീമാഷ്.


ഇഡിയട്ട് Kബായ്; തനിക്കൊക്കെ ഒരു കാര്യറിയ്യോ. ഫസ്റ്റിയറില്‌ ചേര്‍ന്നപ്പൊ ഞാന്‍ റാങ്ക് വാങ്ങിയേ തിരിച്ച്‌ പോവൂന്ന് ഡിപ്പാര്‍ട്ട്‌മെന്‍റിലെ എല്ലാ ടീച്ചര്‍മാരും പറഞ്ഞിരുന്നൂത്രേ. പക്ഷെ.... ധാരാണകള്‍ പെട്ടന്ന് മാറി. കേട്ടോ.
ശരത്ത്‌മാഷ്: ബയോളജിക്കല്‍ ഫുള്‍ നേം ഈസ്:- ശരച്ചന്ദ്രന്‍. നല്ലപ്രായത്തില്‍ അരവിന്ദസാമിയെപ്പോലിരുന്നതാണ്‌ എണ്‌ ഐതിഹ്യം. ഇപ്പോഴും ഗ്ലാമറിന്‌ വല്യ കോട്ടമില്ല. ശകലം നരകയറിയതൊഴിച്ച്. എന്നെ പഠിപ്പിച്ച 'പുസ്തകങ്ങള്‍ fare well to arms - Earnest Hemmingway, King Lear - Shakspeare, God of Small things - A. Roy, Wings of fire - A. P. J. Kalam
ചങ്ങനാശേരിക്കാരനാണ്‌. ഒരിക്കല്‍ ക്ലാസെടുക്കുമ്പം A. P. J.ടെ പുസ്‌തകത്തിലെ ഇഷ്ട്ടപ്പെട്ട ഫാകം ഏതാണെന്ന് ചോദിച്ചു.നോം തട്ടിവിട്ടു :- SLV 3 Launch ന്‌ parliament നല്‍കിയ അനുമോദനത്തില്‍ A. P. J. ടെ മറുപടി: "Iam indeed honoured to be in this great gathering of nation builders. All I know is to make a rocket system build in our country which could carry a satelite built in our country to the space orbit imparting it to a velocity of 2500km/hour" മാഷ് വളരെ ഹാപ്പിയായി" ഒരിക്കല്‍ ആലപ്പുഴ കാമ്പിന്‌ പോകാനായി തൃശൂരെത്തി. M. G. Road-ലേക്കു തിരിഞ്ഞപ്പൊ പുള്ളീം മോനും. "അച്ചന്‍റെ സ്റ്റുഡന്‍റാണ്‌. ഏറ്റോ നല്ല സ്റ്റഡന്‍റാവാന്‍ കഴിയുന്ന ആളാണ്‌. പക്ഷെ അതാവുമോന്ന്‌ അച്ചന്‌ പറയാന്‍ കഴിയുകേല."- മാഷ് എന്നെ ഇങ്ങനെ പരിചയപ്പെടുത്തി.
N. B- ബ്ലഡീ K Bai- ഞാനൊരു വല്യ സംഭവം ആണെന്ന് മനസ്സിലായോ? സാഹിത്യം പഠിപ്പിക്കുന്ന പ്രൊഫസറാന്നേല്‍ ശരത്‌മാഷെപ്പോലെ....എന്നാണ്‌ എന്‍റെ അഫിപ്രായം. ഹൊ...എന്നാ ക്ലാസാന്നോ...എന്‍റമ്മോ....മാഷ്‌ King Lear ന്‍റെ പ്രായം പറഞ്ഞത്:- "Kinf Lear is four score and above. "ബ്ലഡീ....K. Bai- one score is to 20. now U calculate.
ഗീതട്ടീച്ചര്‍: ഭര്‍ത്താവിന്‌ വല്യ പണിയൊന്നും ഇല്ല. ന്നാലും തല്‍ക്കാലത്തേക്കൊരു പണിയുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റ് മെമ്പറാണ്‌. പേര്‌ N. N. കൃഷ്ണദാസ്‌. പാലക്കാട് വിക്ട്ടോറിയാ കോളേജില്‍ പഠിക്കുമ്പൊ പ്രേമിച്ച്‌ കെട്ട്യതാണ്‌. പുള്ളിക്കാരന്‌ ആദ്യായിട്ട്‌ കൊടുത്ത ലൗലെറ്റ്ര്‍‍ എനിക്ക് തന്നിരുന്നു. സംഗതി ഒരു പുസ്‌തകമാണ്‌. ഉറൂബിന്‍റെ 'അമ്മിണി'. അതിന്‍മേല്‍ ഇങ്ങനെ എഴ്തീരുന്നു. "ദാസിന്‌ സ്നേഹമില്ലായ്‌മയോടെ".....പിന്നൊരൊപ്പും. ഞാന്‍ വരാത്തന്ന്‌ ടീച്ചര്‍ ക്ലാസിലിങ്ങനെ ചോദിക്കാറുണ്ടത്രേ "എവിടെ എന്‍റെ പുത്രന്‍....വന്നില്ലേ...." ആദ്യൊക്കെ ഞാന്‍ വലിയ ജാഡക്കാരനന്നാര്‍ന്നു അഫിപ്രായം.....കുട്ട്യോളില്ലാ....ഒരു കുട്ടിയെപ്പോലെ....നിഷ്‌കളങ്കം...ശുണ്‌ഠി ഇതാണ്‌ ടീച്ചര്‍. പ്രിയപ്പെട്ട ഗീതട്ടീച്ചര്‍.

രുഗ്‌മിണിടീച്ചര്‍: ഒരു ക്ലാസില്‍പോലും എന്നെ പഠിപ്പിച്ചിട്ടില്ല. മലയാളവിഭാഗമാണ്‌. 2004ല്‍ റിട്ടേര്‍ ചെയ്‌തു. കഴിഞ്ഞ കൊല്ലം വരെ ഗസ്റ്റ്‌. ഇപ്പൊ റസ്റ്റ്. ഫസ്റ്റിയറിലെ കവിതാപുരസ്കാരമാണ്‌ ടീച്ചറെ പരിചയപ്പെടാന്‍ കാരണം. ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌കാരാണ്‌ മലയാളസാഹിത്യം കുത്തകയാക്കി വച്ചിരുന്നത്‌- എനിക്ക് മുമ്പ് അനുപമ.... 2ണ്ടാം വര്‍ഷം ചെറുകഥക്ക് എനിക്കാണ്‌ സമ്മാനം. കഥ വായിച്ച്‌ മാര്‍ക്കിട്ടത്‌ ടീച്ചറും. പേര്‌ 'കള്ളാസില്‍' കാണില്ല. നമ്പറേണ്ടാവൂ.

എഴ്‌തിയവന്‍ ഞാനാന്നറിഞ്ഞപ്പൊ ടീച്ച‍‍ര്‍ക്കാശ്‌ചര്യം. ഏതെങ്കിലും ക്രിസ്ത്യാനിയാവുംന്ന്‌ ടീച്ചര്‍ ഒറപ്പിച്ചിരുന്നൂത്രേ. ഒരിക്കല്‍ ടീച്ചറുടെ വീട്ടീപ്പോയിരുന്നു. ഒറ്റമോനേള്ളു. തിരുനാവായ നവാ മുകുന്ദ H. S. S. ലെ മലയാളം മാഷ്‌. പേര്‌ പ്രശാന്ത്‌. ഭര്‍ത്താവ് - മകന്‍റെ ഭാര്യ - പിന്നെ മാളു. സന്തുഷ്‌ട കുടുംബം. ടീച്ചര്‍ടെ തറവാട്ടിലൊക്കെ പോയി. നിളാതീരത്താണ്‌. ഒരീസം മുഴുവന്‍ മാളൂനേം എടുത്ത് ഒക്കെ ചുറ്റി കണ്ടു. ഒരു എം. ടി. നോവല്‍ പശ്ചാത്തലം പോലെ. സുന്ദരം - ശാന്തം- ഗംഭീരം

അഷിതേച്ചി:- ബ്ലഡീ K ബായ്‌ഞാന്‍ ജീവിതത്തിലാദ്യമായി അനിയന്‍റെ സുഖകരമായ വേഷം കെട്ടുന്നു. ചേച്ചി എന്ന്‌ ഞാന്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ എല്ലാ അര്‍ത്ഥത്തൂടും കൂടി മാത്രമാണ്‌. കോളേജിനടുത്താണ്‌ വീട്. -അനിയന്‍ കൃഷ്ണ്കുമാര്‍. അമ്മ ടീച്ചറാണ്‌. T. T. I.ല്‌. അച്ചന്‍ ജോഷി. Mal. prof. SreeKrishna college. ആള്‌ പൊടി സാഹിത്യകാരിയാണ്‌. ഒരുപാട്‌ പ്രായത്തീമൂത്ത പെങ്ങമ്മാരൊക്കെ എന്‍റെ ഫാമലീല്‍ണ്ട്‌. പക്ഷെ പല കാരണങ്ങള്‍കൊണ്ടും ഞാന്‍ അവരെയൊക്കെ Dominate ചെയ്‌തിട്ടേയുള്ളൂ. ഒരു ചേച്ചീസ് ലൗ, വാത്‌സല്യം etc.....ആദ്യായിട്ടനുഭവിച്ചത് എന്‍റെ അഷിതേച്ചിടേന്നാണ്‌.


സ: രജീഷേട്ടന്‍:- പ്പൊ SFI തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം. University Senet Member. ഞാന്‍ ചേരുമ്പൊ പുള്ളി കോളേജില്‌ ചെയര്‍മാനാണ്‌. എനിക്കറിയില്ലാര്‍ന്നു. പണ്ടാരം തടിയൊക്കെ വെച്ച്‌ വല്യപ്രായം തോന്നിക്കുന്ന കോലം. കാമ്പയിനിങ്ങിന്‌ ക്ലാസില്‌ വരുമ്പൊ ഞാന്‍ ലക്‌ചര്‍സ്റ്റാന്‍റിന്‍റെ മോളില്‌ കേറിയിരുന്ന്‌ പഞ്ചാരയടിക്കുന്നു. ഒരു നോട്ടം. ബ്ലഡീഹെല്‍. ഞാന്‍ താഴെയെടത്തി. yനാരം കോളേജ്‌ വിട്ട് പോവുമ്പൊ അരമതിലില്‍ ഇരുന്നെന്നെ വിളിച്ച് "എന്തറാ നെലത്തൊന്നും നിന്നാപ്പോരേ...."കോളേജില്‍ എന്നെ മെരട്ടിയ ഒരേ ഒരാള്‍. ഇന്ന് ഏറ്റവും പ്രിപ്പെട്ട രജീഷേട്ടന്‍.
ഒരു മൂത്ത സഹോദരനോടുള്ള എല്ലാ സ്വാതന്ത്ര്യവും ഞാന്‍ കാണിക്കും. എന്തോ വല്ലാത്തൊരു സ്നേഹമാണങ്ങേരോട്. ഫസ്റ്റിയറിലെ D zone വേദിയില്‍ വെച്ച് K. S. U. ക്കാര്‍ ആക്രമിച്ചപ്പോള്‍ പ്രതികരിക്കാന്‍ കഴിയാതെ നോക്കി നിക്കേണ്ടി വന്നു. ഭാഗ്യം കൊണ്ടാണന്ന് രക്ഷപ്പെട്ടത്.
സ: അനൂപ്. P.B.: പ്പൊ S. F. I. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി. മേല്‍ പറഞ്ഞപോലത്തെ ഒരു സൗഹൃദം. എന്നോട് പലപ്പോഴും രാഷ്ട്രീയം പറയും. ഞാന്‍ തിരിച്ചും. അച്ഛ്‌നെ മൂപ്പര്‍ നേരത്തെ അറിയും. എന്നെ S. F. I ലേക്ക് വലിച്ചിടാന്‍ നോക്കിയതാ. 1 year-l. അന്നങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് ശ്രീകൃഷ്ണയിലെ സീനിയര്‍ S. F. I ക്കാര്‍ എന്ന സ്ഥാനം കിച്ചനോടൊപ്പം ഞാനും പങ്കിട്ടേനെ. ഈ നേരം കൊണ്ട് പത്ത് ക്രിമിനല്‍കേസേലും ഒത്തുവന്നേനെ.

സുര്‍ജിത്ത് അയ്യപ്പത്ത്: ആധുനിക മലയാള കവിതക്ക് രൂപം നല്‍കിയത് അയ്യപ്പപ്പണിക്കര്‌ മാഷാണ്‌. മാഷ് അടിയന്തിരാവസ്ഥക്കാലത്ത് എഴ്‌തിയ "കട്‌ക്ക" യിലെ ഒരു വരി:- "അടിച്ചല്ലേ പിടിച്ചല്ലേ കട്‌ക്ക ഞാന്‍ കുടിച്ചോളാം-അമ്മച്ചീ; കടുക്ക ഞാന്‍ കുടിച്ചോളാം". പക്ഷെ അടുത്തിടെ ആരോ പ്രസംഗിക്കുന്ന കേട്ടു. മലയാളത്തില്‌ ആധുനികത അയ്യപ്പപ്പണിക്കരേക്കാള്‍ മുമ്പ് കൊണ്ടന്ന മറ്റൊരു കവിയുണ്ടെന്ന്. മാധവന്‍ അയ്യപ്പത്ത് എന്നാണ്‌ പേര്‌. ഈ മാധവന്‍ അയ്യപ്പത്തിന്‍റെ മരുമോന്‍. സുര്‍ജി. ഞാന്‍ ചിലപ്പൊഴൊക്കെ അയ്യപ്പ സുര്‍ജി എന്ന് വിളിക്കും. ഗംഭീര പ്രാസംഗികനാണ്‌. Student Editor ആയിരിക്കെ "മൗനങ്ങള്‍ സ്വാതന്ത്ര്യമാകുന്നത്‌ - for the survival" എന്ന മാഗസിന്‌ കേരളത്തിലെ ഏറ്റവും നല്ല മാഗസിനവാര്‍ഡ് വാങ്ങിയ ആള്‍. "ഊഷരഭൂമിയിലൂടെ മരപ്പച്ചകള്‍ തേടിയുള്ള യാത്ര" എന്ന പ്രയോഗം സുര്‍ജിയുടേതാണ്‌. copy right ഉണ്ട്‌.

ബ്ലഡീ K Bai-----------ഇനി അല്‍പം ക്ലാസ് വിശേഷമാവാം---------------

ഫൈനാ ഫ്രാന്‍സിസ്: സ്വകാര്യമായി ഞന്‍ ഫിഫി എന്ന് വിളീക്കും. ഞാന്‍ മാത്രം. ഒരിക്കലും നേരിട്ട് വിളിച്ചിട്ടില്ല. ദൈവമേ എന്നെയും ഇങ്ങനെയാക്കണേന്ന്‌ ഞാനൊരുപാട് പ്രാര്‍ഥിച്ചിട്ടുണ്ട്. വല്ലാത്തൊരു attraction. പെണ്ണെന്ന വഴിക്കല്ല. ഫൈനാടെ മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കണം എന്ന് ഞാനാഗ്രഹിച്ചിരുന്നു. കോളേജില്‍ ഫൈന ചൂടായ ഏക വ്യക്തി ഞാനായിരിക്കും. എന്തോ ഒരു ചെറിയ സംഭവം.
वैसे मेरे और उसके बीच में खून का कोयी रिश्ता नही हे!
पर एक रिश्ता हे ! दिलका का रिश्ता ! वो भी बहुत गहरा.....!

പേര്‌ ലക്ഷ്മി. വീട്ടില്‌ ശിഖ. നെറ്റില്‌ ശിഖ.എം റോയ് @gmail.com. ആദ്യം അനിയനായത്‌ അഷിതേച്ചീടെ മുന്നിലാച്ചാല്‍ ആഗ്രഹിച്ചതുപോലെ ഏട്ടനായത്‌ ലക്ഷ്മീടെ മുന്നിലാണ്‌. എന്‍റെ ഉണ്ണീടടുത്ത് ഞാനൊരു ചേട്ടനാണ്‌. ന്നാലും its a different thing to be the Ettan of a sister.

Dearest KBai - ലക്ഷമിയെപ്പറ്റി ഞാന്‍ നേരിട്ട്‌ തന്നെ പറയാം. അത്‌ അങ്ങനെ എഴ്‌താന്‍ പറ്റണില്ല.

There is something that we cant express in words. And you cant express everything in words. So please.....

അടുത്തിടെ അയച്ച Emailല്‍ അവളെന്നെ Bhaiya....എന്ന് വിളിച്ചു. എനിക്കല്‍പ്പം ദേഷ്യം വന്നു.
I wrote.
Hey Lakshmi who is bhaiya!
mole....call me just Etta
thats more fare and fair.
I dont have many to call me Etta.
Of course my unni calls me something which may can mean it.
But largely it depends on his mood. And its my privilege to be called so by someone. I love to my heart and soul....
Reply അപ്പൊ തന്നെ വന്നു.
Well അതൊക്കെ പിന്നീടു കാണിക്കാം.

* * * *
Bloddy KBai
എഴുതി തീരാത്ത കുറെ വിശേഷങ്ങള്‍ ഇനീംണ്ട്‌. ഇപ്പൊ സമയം തികയില്ല. ബാക്കി അടുത്ത Episodeല്‍ ആവട്ടെ.
അതുവരെ ഒരു ചെറിയ commercial break.

-ഇടവേള-

(തുടരും).....
പ്രശാന്ത്

ജനല്‍ തുറന്നിട്ട് പുറത്തേക്ക് നോക്കൂ....
ഓലവേലിക്കപ്പുറം മാന്തളിരിലകള്‍ക്കിടയിലൂടെ രണ്ട്..........ആഹഹഹ.........
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദ രസത്തെ ......

ന്നാല്‍ ശരി....കുറച്ചീസം കഴിഞ്ഞ് നോം ആ വഴിക്കൊക്കെ വരണ്ട്. അകായിലുള്ളോരേം കൂട്ടി കുളിപ്പാന്‍തര.......

10 December 2010

റംളാന്‍ മാസത്തിലെ ചാത്തനേറ്‌

ഒരിക്കല്‍ ഞങ്ങളുടെ നാട്ടിലും ചാത്തന്‍മാരുടെ ശല്യം ഉണ്ടായി.രാത്രി കാലങ്ങളില്‍ കല്ലും മണലും വാരിയെറിഞ്ഞ്‌ മനുഷ്യരെ പേടിപ്പിക്കുന്ന അസ്സല്‍ കുട്ടിച്ചാത്ത‍ന്‍‍മാര്‍...! ഈ ചാത്തന്‍മാര്‍ അധിവസിക്കാന്‍ കണ്ടെടുത്ത സ്ഥലം ദൂരെയൊന്നുമല്ല....കൃത്യമായ്‌ പറഞ്ഞാല്‍ എന്‍റെ വീടിനു മുന്നിലൂടെ പോകുന്ന ആറടി വീതിയുള്ള പഞ്ചായത്ത്‌ റോഡിനരികിലെ, പണ്ട്‌ പുഞ്ചയും മറ്റും കൃഷി ചെയ്തിരുന്ന എന്‍റെ വല്യുമ്മാടെ ഒരേക്കര്‍ വിസ്ത്തീര്‍ണമുള്ള പാടത്താണ്‌. ആ പാടം ഇന്ന്‌ തൂര്‍ത്ത്‌ ഏരികളാക്കി അതില്‍ തെങ്ങിന്‍ തൈകള്‍ വച്ചു പിടിപ്പിച്ചിരിക്കുന്നു. പാടത്തിന്‍റെ മദ്ധ്യത്തിലായ്‌ വലിയൊരു കുളമുണ്ട്. ആ ഭാഗത്തു നിന്നാണ്‌ ഏറ്‌ വരുന്നത്‌.
ഈ ദേശത്തെ ജുമാഅത്ത്‌ പള്ളി സ്ഥിതി ചെയ്യുന്നത്‌ കനോലി കനാല്‍ ഒഴുകുന്ന ചിറമല്‍ കടവിന്‍റെ മേക്കരയിലാണ്‌. എന്‍റെ വീടിനു മുന്നിലൂടേ പോകുന്ന പഞ്ചായത്ത്‌ റോഡ്‌ ഈ പള്ളിയുടെ മുന്നിലാണ്‌ അവസാനിക്കുന്നത്‌. റോഡിന്‍റെ വലതു വശത്ത് പള്ളിയും, നേരെ എതിര്‍വശം വടക്ക്‌ തെക്കായി ഒഴുകുന്ന കനോലി കനാലും.
ഒരു റംളാന്‍ മാസത്തിന്‍റെ തുടക്കത്തിലാണ്‌ ചാത്തന്‍മാരുടെ ശല്യം തുടങ്ങിയത്‌. ത്‌റാബിയ നിസ്‌കരിക്കാന്‍ വരുന്നവര്‍ക്കിട്ടാണ്‌ ഏറ്‌....അന്ന്‌ റോഡില്‍ ടാറിടുകയോ സ്‌ട്രീറ്റ്‌ലൈറ്റ്‌ വെക്കുകയോ ചെയ്‌തിട്ടില്ല. രാത്രിയായാല്‍ റോഡും പാടവും ഇരുട്ടിലാകും. പാടത്തിന്‍റെ മദ്ധ്യഭാഗത്തു നിന്നാണ്‌ ഏറ്‌ വരുന്നത്. ഓലപട്ടകള്‍ക്കിടയിലൂടെ ചട....പടാ, ശബ്‌ദത്തോടെ നടന്നുപോകുന്നവരുടെ സമീപത്തു എന്തൊ വന്നു വീഴും. ഒരു ഞെട്ടലോടെ കയ്യിലിരിക്കുന്ന ടോര്‍ച്ചടിച്ച്‌ നോക്കുമ്പോള്‍ ഒന്നും കാണില്ല. പരിസരം തികച്ചും ശൂന്യമായിരിക്കും! ആദ്യത്തെ ഒന്നു രണ്ടു ദിവസം ആരും ഇത്‌ കാര്യമാക്കിയില്ല. ദിവസം കൂടുന്തോറും ഏറിന്‍റെ എണ്ണവും ഏറ്‌ കൊള്ളുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു "ചാത്തനേറ്‌ തന്നെ.....ഒരു സംശയവുമില്ല" പടിഞ്ഞാറ്‌, കനാലിനപ്പുറം തിരുവത്ര ദേശത്തെ ശിവന്‍റമ്പലത്തിലെ തേര്‍വാഴ്‌ച്ച ഈ പാടത്തിന്‍റെ സമീപത്തു കൂടിയാണത്രെ പോകുന്നത്‌. അപ്പോള്‍ ഉറപ്പിച്ചു....ഇത്‌ ചാത്തനേറ്‌ തന്നെ.....ഏറ്‌ കിട്ടി പെരുമ്പറമ്പത്തെ നിസാറും, കരിമ്പൂച്ച ഇസ്‌മായിലും, ഹൃദ്രോഗിയായ ഉസ്‌മാന്‍ക്കയും ഓടി....ഓടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വന്നു. ക്രമേണ ഏറ്‌ കിട്ടിയില്ലെങ്കിലും ഓടാന്‍ തുടങ്ങി. പാടത്തിന്‍റെ തുടക്കത്തില്‍ നിന്ന്‌ തുടങ്ങുന്ന ആ ഓട്ടം പള്ളിപടിക്കലാണ്‌ അവസാനിക്കുക. ഈ ഓട്ടം കാരണം, നോമ്പ്‌ തുറന്നു കഴിക്കുന്ന ബീഫും ചിക്കനും പൊറോട്ടയും ബജ്ജിയും, ത്റാബിയ നിസ്‌കാരം കൂടാതെ തന്നെ ദഹിക്കാന്‍ തുടങ്ങി. ഏറ്‌ കിട്ടിയവരുടെ കൂട്ടത്തില്‍ എന്‍റെ ചങ്ങാതിമാരായ ഷര്‍ഫുവിനും മന്‍ഷാദിനും കിട്ടി ചാത്തന്‍ സ്‌പെഷ്യല്‍ ഒന്ന്‌ രണ്ട്‌ മുട്ടനേറ്‌....
കള്ളിമുണ്ട്‌ തുടക്കു മുകളില്‍ മടക്കി കുത്തി മന്‍ഷാദ് സംഭവം വിവരിച്ചു തന്നു. "ടാ....കെബ്യെ....ത്‌ അതന്നീടാ....ചാത്തന്‍ ! മാമുട്ടിക്കാടെ മതില്‌ കഴിഞ്ഞപ്പഴാ എനിക്കേറ്‌ കിട്ടിയത്‌...ഓലപട്ടേള്‍ക്കെടേന്ന്‌ എന്തോ ഒന്ന്‌ വന്ന്‌ വീണ്‌....ടോര്‍ച്ചടിച്ചു നോക്കുമ്പൊ ഒന്നൂല്ല...."
മെയ്‌തുണ്ണിക്കാട്‌ത്തെ ആച്ചുട്‌ത്തയും ചിറമ്മലെ വീവുത്തയും വല്യുമ്മാക്ക്‌ വന്ന്‌ റിപ്പോര്‍ട്ട് നല്‍കി...."ഐസുട്ടിത്താ....ങളെ നെലത്തീന്നാ ഏറ്‌ വരണ്‌....മോന്ത്യായാ തൊടങ്ങും....ത്‌റാബിയ നിക്കേരിക്കാന് ‍വരണോര്‌കൊക്കെ കിട്ടീന്നാ കേക്കണ്‌..."
"ന്‍റെ ആച്ചുട്ട്യേ....ഇക്കാലത്ത്‌ണ്ടാ ങനൊന്ന്‌....ന്‍റെ ചെറുപ്പള്ള കാലത്തന്നെ ങനൊന്ന്‌ കേട്ടിട്ടില്ലാ...ത്‌പ്പോ....!?" വെറ്റില ചാറ്‌ വിരലുകള്‍ക്കിടയിലൂടെ മുറ്റത്തേക്ക്‌നീട്ടി തുപ്പി വല്യുമ്മ പറഞ്ഞു.
നോമ്പ്‌ ആദ്യത്തെ രണ്ട്‌ പത്തും കഴിഞ്ഞു. നിസ്‌കരിക്കാന്‍ പോകുന്നവര്‍ കൂട്ടമായി പോകാന്‍ തുടങ്ങി. എന്നിട്ടും ചാത്തന്‍ പിന്‍മാറിയില്ല....ഏറ്‌ തന്നെ ഏറ്‌....കൂട്ടമായി പോകുന്ന ധൈര്യത്തില്‍ ഏറ് കിട്ടിയവരും തിരിച്ചെറിയാന്‍ തുടങ്ങി. പക്ഷെ അത്‌ കൂടുതല്‍ രൂക്‌ഷമാക്കുകയാണു ചെയ്‌തത്....ചാത്തന്‍ ഒന്നിനു പകരം പത്തായി തിരിച്ചെറിയാന്‍ തുടങ്ങി....കൂട്ടമായി വന്നവര്‍ ചിതറിയോടി, പള്ളി മുറ്റത്ത്‌ എത്തി ഇടുപ്പിന്‌ കയ്യും കൊടുത്ത്‌ പാടത്തെ ഇരുട്ടിലേക്ക്‌ തുറിച്ചു നോക്കി...."തെന്ത്‌ പണ്ടാറാഡാ"
പിറ്റേന്ന്‌, രാത്രി നിസ്‌കാരം കഴിഞ്ഞ്‌ ഷര്‍ഫുവും മന്‍ഷാദും വന്നപ്പോള്‍, അന്ന് പള്ളിയിലേക്ക്‌ വന്നവരെല്ലാം കൂടി പാടത്ത്‌ തിരച്ചില്‍ നടത്തിയെന്ന് പറഞ്ഞു. പാടമാകെ നോക്കിയെങ്കിലും ഒന്നും കണ്ടില്ലത്രെ. അന്ന്‌ ആര്‍ക്കും ഏറും കൊണ്ടില്ല....!അത്‌ കഴിഞ്ഞ്‌ രണ്ടാം നാള്‍ പത്രം വായിച്ചിരിക്കുമ്പോഴാണ്‌ വല്യുമ്മ വന്ന് ചാത്തന്‍മാരെ കിട്ടിയ വാര്‍ത്ത പറഞ്ഞത്‌.
"ആരാ വല്ലിമ്മാ....?"
"ആരാ.... അന്‍റെ ചങ്ങായിമാരന്നെ....എളാമാട്ത്തെ സര്‍പ്പും....തറേലെ മാമുട്ടീടെ മോന്‍ മന്‍സാദും"
"ങക്കെന്താ വല്ലിമ്മാ....അവരതൊന്നും ചെയ്യില്ല....ആരാത്‌ പറഞ്ഞ്‌?"പഠിക്കുന്ന ട്യൂട്ടോറിയത്തില്‍ ഒരു വണ്‍വേ പ്രേമം പൊളിഞ്ഞതിന്‍റെ ഹേങ്ങ്‌ഓവറില്‍ ഇരിക്കുന്ന ഷര്‍ഫു അത്‌ ചെയ്യില്ലെന്ന്‌ എനിക്ക്‌ അറിയാം....
അഞ്ച് വക്കത്തും പള്ളിയിലേക്ക്‌ പോകുന്ന മന്‍ഷാദും ഇതിന്‌ മുതിരില്ല....
"അല്ലടാ മോനേ....രാമന്‍റെ മോന്‍ ഗിരി കണ്ടതാ അവര്‌ പാടത്തൂടെ ഓടുന്നത്‌...."
"ങൊളൊന്ന്‌ മിണ്ടാതിര്‌ന്നെന്‍റെ വല്ലിമ്മാ....ആള്‍ക്കാര്‌വല്ലതും പറയുന്നത്‌ കേട്ട്‌ അതുമിതും പറയാ...."
സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി വന്ന ഉപ്പയും പറഞ്ഞു ചാത്തന്‍മാര്‍ ആരെന്ന്‌.ഇതോടു കൂടി ഞങ്ങളുടെ വാഴപ്പുള്ളി ദേശത്തിനു താല്‍ക്കാലികമായെങ്കിലും രണ്ട്‌ ചത്തന്‍മാരെ കിട്ടി....പിന്നീട് രണ്ടാഴ്‌ച്ചകള്‍ക്ക്‌ ശേഷമാണ്‌ എന്‍റെ ചാത്തന്‍ ചങ്ങാതിമാരെ ഞാന്‍ നേരില്‍ കാണുന്നത്‌.
"ങളെന്തിനാടാ വേണ്ടാത്ത പണിക്ക്‌ നിന്നത്‌....?"
"എന്ത്‌ പണിക്ക്‌....?" ഒന്നും അറിയാത്ത പാവം പയ്യന്‍സായി അവര്‍. ഒന്നും അറിയാത്ത ഭാവത്തില്‍ അവര്‍ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം എല്ലാം തുറന്നു പറയേണ്ടി വന്നു പാവം എന്‍റെ ചാത്തന്‍മാര്‍ക്ക്‌....
നീണ്ട വള്ളിയില്‍ ഇടത്തേതോളില്‍ തൂക്കിയിട്ടിരുന്ന ചുവന്ന sanyo ടോര്‍ച്ചില്‍ പിടിച്ച്‌, ഉടുത്തിരുന്ന കള്ളിമുണ്ട്‌ തുടക്കു മുകളില്‍ ഒന്നുകൂടി കയറ്റി കുത്തി വലത്‌ കാല്‍ അല്‍പ്പം കൂടി മുന്നോട്ട്‌ വച്ച്‌ ഒരു വേലുത്തമ്പിദളവ പോസില്‍ മന്‍ഷാദ്‌ ഷര്‍ഫുവിനു നേരെ വിരല്‍ ചൂണ്ടി....
"ഈ പഹേന്‍ കാരണാ എല്ലാം പൊളിഞ്ഞത്‌....ഞാനപ്പോഴേ പറഞ്ഞതാ അന്ന്‌ എറിയാന്‍ പോവണ്ടാ....പോവണ്ടാന്ന്‌....കേട്ടില്ലാ....അനുഭവിച്ചോ............."
ചുമ്മാ ഒരു രസത്തിന്‌ തുടങ്ങിയതാണ്‌ ഏറ്‌. ഏറ്‌ കൊണ്ട്‌ പാവം നാട്ടുകാരുടെ പരക്കം പാച്ചില്‍ കണ്ടതോടു കൂടി കക്ഷികള്‍ക്ക്‌ രസം കയറി....അണ്ണാച്ചികള്‍ മാടി ഭംഗിയാക്കിയ മാട്ടത്തുനിന്ന്‌ മണ്‍കട്ടകള്‍ കിട്ടാന്‍ ഒരു ക്ഷാമവുമുണ്ടായിരുന്നില്ല....മുന്നില്‍ വന്നു വീഴുന്ന മണ്‍കട്ടകള്‍ തകര്‍ന്ന്‌ അപ്രത്യക്ഷമാകുന്നതോടു കൂടി ചാത്തനേറ്‌ സംഗതി success....ഏറ്‌ കഴിഞ്ഞ്‌ ക്ഷീണിച്ചാല്‍ അവസാന്ത്തെ രണ്ടോ നാലോ റകഅത്ത്‌ നിസ്‌കരിക്കാന്‍ കൂടുകയും ചെയ്യും. പരിപാടി ക്ലീന്‍.....ആരും അറിയുകയുമില്ല.
ഉസ്‌മാന്‍കാക്ക്‌ കിട്ടിയ ഏറാണ് എല്ലാം കുളമാക്കിയത്‌. മണപ്പാട്‌ പറമ്പില്‍ നിന്നും ഇറങ്ങി വന്ന ടോര്‍ച്ചിന്‍റെ വെളിച്ചം കുളത്തിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഷര്‍ഫു ഉന്നം നോക്കി ഒരേറ്‌. അര്‍ദ്ധവൃത്താകൃതിയില്‍ തിരിഞ്ഞ ടോര്‍ച്ചിന്‍റെ വെളിച്ചം ഡൃതിയില്‍ പള്ളിയിലേക്ക്‌ നീങ്ങി. പിന്നീടവര്‍ കണ്ടത്‌ ഒരു കൂട്ടം ടോര്‍ച്ചുകള്‍ പള്ളി മുറ്റത്തു നിന്നും പാടത്തേക്ക്‌ നീങ്ങി വരുന്നതാണ്‌.ചുറ്റുപാടുനിന്നും ടോര്‍ച്ചുകളുടെ എണ്ണം കൂടിയതോടു കൂടി ചാത്തന്‍മാര്‍ പടിഞ്ഞാറോട്ട്‌ ഓടാന്‍ തുടങ്ങി. കറുത്ത ചളിയിലൂടെ ഓടി മംഗലശ്ശേരി തറവാടിന്‍റെ പിന്നിലൂടെ കയറി എത്തി പെട്ടത്‌ കടത്തുകാരന്‍ ഗിരിവാസന്‍റെ മുന്നില്‍. ചെളിയില്‍ പുരണ്ട കറുത്തിരുണ്ട രൂപങ്ങളെ കണ്ട്‌ ഗിരിവാസന്‍ ഒരലര്‍ച്ചയോടെ പിന്നിലേക്കൊരു ചാട്ടം.....
"ഗിരിവാസാ ഞങ്ങളെ കണ്ടത്‌ ആരോടും പറയല്ലേ...."ഒന്നും ആലോചിക്കാതെ ഷര്‍ഫു കിതപ്പോടു കൂടി കടത്തുകാരനോടു പറഞ്ഞ്‌ പള്ളിയിലേക്ക്‌ ഓടി....പിന്നാലെ കുത്തഴിഞ്ഞ മുണ്ട്‌ കൂട്ടി പിടിച്ച്‌ മന്‍ഷാദും....ചാത്തന്‍മരെ പിടിക്കാന്‍ പോയവര്‍ തിരിച്ചെത്തി‍‍യപ്പോള്‍ ഇരുവരും ഇശ നിസ്‌കാരം കഴിഞ്ഞ്‌ സലാം വീട്ടിയിരുന്നു.
"ഞാന്‍ ശരിക്കും കണ്ടു....കറുത്ത രണ്ട്‌ സാധനം.....വാല്‌ണ്ട്‌ന്നാ തോന്നണേ....രണ്ടും പൊഴേല്‌ ചാടി തെക്കോട്ട്‌ നീന്തി പോയീ...."കരിമ്പൂച്ച ഇസ്‌മായില്‍ വിസ്‌തരിക്കുന്നത്‌ കേട്ട്‌ ഷര്‍ഫുവും മന്‍ഷാദും പരസ്‌പരം നോക്കി...
എന്തായാലും പിറ്റേന്ന് നേരം വെളുത്തത്‌ രണ്ടുപേര്‍ക്കും 'ചാത്തന്‍സ്' എന്ന സ്ഥാന പേര്‌ പട്ടം ചാര്‍ത്തി കിട്ടിയാണ്‌. ഷര്‍ഫുവിന്‍റെ വീടിന്‍റെ തെക്കേകോലായില്‍ നിന്ന്‌ മന്‍ഷാദ്‌ കടത്തുകാരനെ രൂക്ഷമായ്‌ നോക്കി എന്തോ പറഞ്ഞത്‌ ഓര്‍ത്ത്‌ ഷര്‍ഫു കുറെ ചിരിച്ചു.....
ഒരു വ്യാഴവട്ടത്തിലേറെ കാലം മുന്‍പ്‌ നടന്ന ഈ ചാത്തനേറിന്‍റെ കഥ നാട്ടുകാര്‍ മറന്നു തുടങിയെങ്കിലും വിസ്‌മരിക്കനാവാത്ത ഒരു പാട്‌ ഗതകാലസുഖസ്‌മരണകളില്‍ ഒരോര്‍മ്മയായ് അത്‌ ഞങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.....അല്‍പ്പം കുറ്റബോധത്തോടെയാണെങ്കിലും.
അബുദാബിയിലെ തിരക്കിട്ട ജീവിതത്തില്‍ നിന്ന്‌, പരസ്‌പരം വിട്ട്‌ പിരിയാത്ത ഈ പയ്യന്‍സിന്‍റെ കോളുകള്‍, എന്‍റെ മൊബൈല്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്, ഒരു റംളാനിലെ ഇരുണ്ട രാവില്‍, ചിറമ്മല്‍ റോഡിലേക്ക്‌ മണ്‍കട്ട വലിച്ചെറിയുന്ന രണ്ട്‌ ചാത്തന്‍മാരുടെ ചിത്രം ഓര്‍മകളിലെ തിരശ്ശീലയിലിരുന്ന്‌ കളിയാക്കി ചിരിക്കും..................................................................................

06 December 2010

പൂക്കാരന്‍ അപ്പുണ്ണി

"ഒരു ദേശത്തിന്‍റെ കഥ"യില്‍ മുഴുകി ഇരിക്കുമ്പോഴാണു കാപ്പിയുമായി വന്ന അമ്മ പൂക്കാരന്‍ അപ്പുണ്ണി മരിച്ച വിവരം പറഞ്ഞത്.

"ങ്....മരിച്ചൊ....എപ്പോഴാണ്‌....? എന്നു ചോദിക്കുമ്പോള്‍, മുന്നോട്ടു നന്നായി വളഞ്ഞു, തന്‍റെ നരച്ച കാലന്‍ കുട മുന്നോട്ടും പിന്നോട്ടും ഒരേ താളത്തില്‍ ആട്ടി, ഓടുന്ന വേഗത്തില്‍ നടന്നു നീങ്ങുന്ന ഒരു കുറിയ മനുഷ്യന്‍റെ രൂപമായിരുന്നു മനസ്സില്‍. പുസ്തകം അടുത്തു കിടന്നിരുന്ന ടീപോയില്‍ വച്ചു പുറത്തേക്കു നോക്കിയപ്പോള്‍, പെയ്യുന്ന മിധുനമാസ മഴയിലൂടെ, പടിഞ്ഞാറെ ചിറയില്‍ നിന്നും കുളി കഴിഞ്ഞു വാസ്വേട്ടന്‍ പോകുന്നു. പെട്ടന്നു അപ്പുണ്ണ്യേട്ടനാണോ എന്നു തോന്നി. തണുത്ത് വിറച്ചു കുനിഞ്ഞു പോകുന്നതു കൊണ്ടു തോന്നിയതാവാം. ഒരു കാലഘട്ടത്തിന്‍റെ മൂകസാക്ഷിയായ് അയാള്‍ മാത്രം ശേഷിക്കുന്നു.

"നിന്‍റെ അച്ചന്‍ ഒരു മൂകജീവിയാ...." ബസില്‍ ജോലിയുള്ള വാസ്വേട്ടന്‍റെ രവി ഒരു ദിവസം വീട്ടിലേക്കു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു.

"അച്ചന്‍റെ തരക്കാരെല്ലാം പോയില്ലെടാ....ഇനി അപ്പുണ്ണ്യേട്ടനും അച്ചനുമുണ്ട്....അവര്‌ തമ്മീ കണ്ടാ വല്യ വര്‍ത്താനാ....പഴയ ഓരോന്ന്‌ പറഞ്ഞ്....പിന്നെ ആരായിട്ടൂല്യാ...."പഴയ കാര്യങ്ങള്‍ പറയാനും ഇടക്ക്‌ ഷാപ്പില്‍ പോയി ഒന്നു വീശാനും കൂടെ ഉണ്ടായിരുന്ന അപ്പുണ്ണിയും പോയി. ഇനി......? ഇതൊക്കെയാവും ഇപ്പോള്‍ വാസ്വേട്ടന്‍റെ മനസില്‍ .

ഏലക്കയിട്ട്‌ തിളപ്പിച്ച കാപ്പി തന്ന്‌ പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി അമ്മ നെടുവീര്‍‍പ്പിട്ടു."ത്ത്രകൊക്കെള്ളൊ മന്‍ഷ്യന്‍റെ കഥ....വയസ്സായിട്ടും പണ്യെടുത്ത്‌ ജീവിച്ചിര്‌ന്നാളാ....പാവം. പാലകാട്ടേക്ക്‌ കെട്ടിച്ചയച്ച മോള്‍ടെ അട്‌ത്തേക്ക്‌ പോയതാ....പട്ടാമ്പീ വച്ച്‌ തല ചുറ്റി വീണതാത്ത്രെ....പിന്നെണീറ്റില്ല...."

നാട്ടിലൊക്കെ നടന്ന്‌ കാണുന്ന ചെമ്പരത്തിയും തെച്ചിയും തുളസിയുമൊക്കെ പൊട്ടിച്ച്‌ അടുത്തുള്ള അമ്പലങളിലേക്കു കൊടുക്കും....അവിടുന്ന്‌ കിട്ടുന്നതും വാങ്ങി തിരിച്ചു പോരും....കിട്ടുന്ന സംഖ്യ ചെറുതായാലും വലുതായാലും ഒന്നും മിണ്ടില്ല.....എനിക്ക്‌ ഓര്‍മ്മയുള്ള നാള്‍ മുതല്‍ ഞാന്‍ കാണുന്ന അപ്പുണ്ണി ഇങ്ങനെയാണ്‌....മുതുക്‌ വളഞ്ഞ്‌ മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ ഓടി നടക്കുന്ന അപ്പുണ്ണി....

ഒരിക്കല്‍ പോല്യത്തേലെ പരമേട്ടന്‍ തറവാട്ടമ്പലത്തിലെ പൂജക്കായ്‌ നാട്‌ നീളെ പൂക്കള്‍ തേടി നടന്ന്‌ ഒന്നും കിട്ടതെ വരുന്നത്‌ കണ്ട്‌ ഒന്നും കിട്ടിയില്ലെ പരമേട്ടാ എന്നു ചോദിച്ചു."എവിടുന്നെന്‍റെ മോനേ....ആ പഹേന്‍ ഒക്കെ പൊട്ടിച്ച് കൊണ്ടോയേക്ക്‌ണ്...." ഇത്‌ പറഞ്ഞ്‌ പരമേട്ടന്‍ നോക്കിയത്‌ അപ്പുണ്ണ്യേട്ടന്‍റെ മുഖത്തേക്കായിരുന്നു.

വെറ്റില കറ പുരണ്ട പല്ല്‌ പുറത്തേക്കാക്കി പരമേട്ടന്‍റെ മുഖത്തേക്കു നോക്കി ഒന്നു ഇളിച്ച്‌ പഴയ അഞ്ചല്‍കാരന്‍റെ പോലെ ഒരു കയ്യില്‍ തന്‍റെ നരച്ച കാലന്‍ കുട മുന്നോട്ടും പിന്നോട്ടും ഒരേ താളത്തില്‍ ആട്ടി മറു കയ്യില്‍ പൂക്കള്‍ നിറച്ച മുഷിഞ്ഞ സഞ്ചിയുമായി അപ്പുണ്ണ്യേട്ടന്‍ ഗുരുവായൂര്‍ക്ക്‌....

പരമേട്ടന്‍റെ അപ്പോഴത്തെ ആ ഭാവവും നില്‍പ്പും ഓര്‍ത്ത്‌ ഇപ്പോഴും ചിരി വരുന്നു....കഴിഞ്ഞ ഇടവപ്പാതിക്ക്‌ പരമേട്ടനും മരിച്ചു....ദാ....ഇപ്പൊ അപ്പുണ്ണ്യേട്ടനും.....

"തെച്ചി....മന്ദാരം....തുളസി....പിച്ചകമാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പ നിന്നെ കണികാണണം...."പടിഞ്ഞാറേലെ സരളേച്ചീടെ റേഡിയോയില്‍ നിന്നാണാ ഗാനം കേള്‍ക്കുന്നത്‌....ഈ ഗാനം കേള്‍ക്കുമ്പോളെല്ലാം അപ്പുണ്ണ്യേട്ടനെയാണ്‌ ഓര്‍മ്മ വരിക....ഇപ്പോള്‍ മരിച്ചെന്ന്‌ കേട്ട ഈ നിമിഷത്തിലും അതു വീണ്ടും കേട്ടപ്പോള്‍ എന്തോ ഒരു കൗതുകം....
പുറത്ത് വേലിക്കരികില്‍ വര്‍ഷതാപമേറ്റ്‌ ചാഞ്ഞു നില്‍ക്കുന്ന ചെമ്പരത്തി പൂക്കള്‍കരികില്‍ ചെന്ന് ഇടവഴിയിലേക്കു നോക്കി....മുതുകു വളഞ്ഞ ഒരു വൃദ്ധന്‍ ഇനിയും വരുമോ എന്നറിയാന്‍....

28 November 2010

A letter from one of my pal, Prashand, while he was in Delhi for his MSW project work

വേനല്‍ - 2010
ഡല്‍ഹി
വീട് വിളിക്കുന്നു ! Home calling
അമ്മയെ കാണണം. അച്ചന്‍റെ ചാരുകസാലയില്‍ കിടന്നു ഉറങ്ങണം. രഞ്ചിത്തിന്‍റെ വീട്ടില്‍ പോയ്‌ മീന്‍കൂട്ടാനും ചോറും കഴിക്കണം. അമ്മ അറിയരുത്. ലോനകുട്ടി ചേട്ടന്‍റെ പീടികേന്നു മിക്സച്ചര്‍ വാങ്ങി കഴിക്കണം. പാര്‍ടി ഓഫീസില്‍ പോയിരുന്ന്‌ ലാത്തിയടിക്കണം . ഇന്‍ങ്ക്വിലാബ്‌ വിളിക്കണം. BJP- കാരന്‍റെ കണ്ണടിച് പൊട്ടിക്കണം. അപ്രത്തെ ചേച്ചി മുറ്റം അടിക്കുന്നതും പാല് വാങ്ങാന്‍ പോകുന്നതും ഒളിഞ്ഞു നോക്കണം. വൈകുന്നേരങ്ങളില്‍ കബീര്‍ബായുടെ അടുത്തിരുന്നു വിശ്വസാഹിത്യം വിളമ്പണം. ഗുരുവായൂരമ്പലനടയിലൂടെ പെങ്കുട്ട്യോള്‍ടെ വായില് നോക്കി നടക്കണം. അമ്പലകുളത്തിലേക്ക്‌ ഒളിഞ്ഞു നോക്കണം. കിഴക്കേ നടയിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ പോയ്‌ "രാജാവേ, രാജാവേ ഒരു കാപ്പി തരാമോ'' എന്ന് വെയിറ്റര്‍മാരോട്‌ ചോദിക്കണം. ഔട്ടര്‍റിംഗ് റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോ, പ്രശാന്തും ഐഷയും നിന്ന് സംസാരിച്ചിരുന്ന പഴയ സ്കൂളിന്‍റെ വരാന്തയിലേക്ക്‌ നോക്കി നെടുവീര്‍പ്പിടണം. കിച്ചന്‍റെ വീട്ടില്‍ പോകണം. സോപാനം ബാറിന്‍റെ മുന്നില്‍ ചെന്ന് നിന്ന് "പാമ്പുകളുടെ" എണ്ണമെടുക്കണം. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കച്ചേരിയും അരങ്ങേറ്റവും നടക്കുന്നത് കാണണം. രാത്രി; മാറാല കെട്ടിയ എന്‍റെ മുറിയില്‍; പുസ്തകങ്ങള്‍ പരത്തിയിട്ട കിടക്കയില്‍ കിടന്നു സ്വപ്‌നങ്ങള്‍ നെയ്യണം. സ്വപ്നത്തില്‍ എന്‍റെ മാളൂനെ നെഞ്ചില്‍ കിടത്തി ഉറക്കണം. എനിക്ക് പ്രിയപ്പെട്ടവരെ ഓര്‍ക്കണം . പഴയ കത്തുകളും കാര്‍ഡുകളും എടുത്ത് വീണ്ടും വീണ്ടും വായിക്കണം. ഒരിറ്റു കണ്ണീരു വീഴ്ത്തണം. ആകാശത്തിന് ചുവപ്പ് പടരുമ്പോള്‍ പ്രഭാതത്തിലെ ആദ്യത്തെ കിളി ചിലക്കുമ്പോള്‍ , കോണ്‍വെന്‍റ്‌ പള്ളിയിലെ മണിയൊച്ച കേള്‍ക്കുമ്പോള്‍ , നിര്‍മാല്യത്തിന്‍റെ മണികള്‍ മുഴങ്ങുമ്പോള്‍ ജ്ഞാനപ്പാന കേട്ട് തുടങ്ങുമ്പോള്‍, ഗുരുവായൂര്‍ ദേശം ഉണര്‍ന്നു തുടങ്ങുമ്പോള്‍....
പ്രിയ കബീര്‍ ഹമീദ്; എന്‍റെ മാറാല കെട്ടിയ മുറിയില്‍ കിടന്നു; എനിക്കൊന്നു മയങ്ങണം......
വീട് വിളിക്കുന്നു;
Home calling.
പ്രശാന്ത്
summer 2010
Delhi